Monday, July 5, 2010

അറബ് നാട്ടില്‍ ഇത് കല്യാണക്കാലം

യു.എ.റഹീം
അല്‍വഗാന്‍ (അല്‍ഐന്‍): മലയാളിക്ക് കല്യാണമാസം ചിങ്ങമാണെങ്കില്‍ മരുഭൂമില്‍ കല്യാണക്കാലമായി കണക്കാക്കുന്നത് ജൂണ്‍ -ജൂലൈ മാസങ്ങളെയാണ്. അല്‍ ഐനിലെ ഗ്രാമ പ്രദേശങ്ങളായ അല്‍വഗാന്‍ അല്‍ അറാദ്, അല്‍ ഖൂഅ തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണങ്ങള്‍ക്ക് തുടക്കമായി.
നാല് മാസം ഇവിടെ കല്യാണക്കാലമാണ്. ഏതാനും വര്‍ഷം മുമ്പുവരെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കെങ്കേമമായ കല്യാണങ്ങളാണുണ്ടായിരുന്നത്. 'പറഞ്ഞാലൊടുങ്ങാത്ത അതൃപങ്ങളായിരുന്നു' അന്നുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിക്കുന്ന കല്യാണ സദ്യ വെള്ളിയാഴ്ച രാവിലെ വിളമ്പുന്ന അലീസയോടെയാണ് അവസാനിക്കുക.
കല്യാണം നടക്കുന്ന പ്രദേശത്തെ മുഴുവന്‍ വീട്ടിലേക്കും മൂന്നു ദിവസം കല്യാണ വീട്ടില്‍ നിന്നാണ് ഭക്ഷണം. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ഇതിലേക്കായി പത്തും പതിനഞ്ചും ഒട്ടകങ്ങളുടെയും അമ്പതും നൂറും ആടുകളുടെയും മാംസം സാധാരണ കല്യാണങ്ങള്‍ക്ക് വരെ ഉപയോഗിക്കുമായിരുന്നു. കൂടാതെ 'ബറാറാത്ത്' എന്ന് വിളിക്കുന്ന പഴവര്‍ഗങ്ങള്‍ നിറച്ച കൂറ്റന്‍ പാത്രങ്ങളും കല്യാണ വീടിനു മുമ്പിലുണ്ടാകും.
സ്ത്രീ പുരുഷന്മാര്‍ക്ക് വ്യത്യസ്ത പന്തലുകളും വര്‍ണം വിതറുന്ന വിളക്കുകളും കല്യാണത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്നു. കല്യാണവീടിനകത്തേക്ക് കയറിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണവിടെ. കല്ലുംമുത്തും തുന്നിപ്പിടിപ്പിച്ച, പുതുപെണ്ണിന്റെ വസ്ത്രങ്ങളുടെ കൂമ്പാരം തന്നെ കാണാം. വരുന്നവര്‍ക്ക് കാണാന്‍ വേണ്ടി ആഭരണങ്ങള്‍ ഷോക്കേസില്‍ അടുക്കി വെച്ചിട്ടുണ്ടാകും.
കല്യാണച്ചെലവുകള്‍ മുഴുവനും വരന്റെ തലയിലായതിനാല്‍ സാധാരണക്കാരായ മണവാളന്മാര്‍ക്ക് കല്യാണമെന്നാല്‍ പരീക്ഷണം തന്നെയാണ്. എങ്കിലും കേരളത്തില്‍ മയാളക്കരയില്‍ കല്യാണച്ചെക്കന് സുഹൃത്തുക്കള്‍ 'ലക്കോട്ടി'ല്‍ 200ഉം 300ഉം കൊടുക്കുമ്പോള്‍ ഇവിടെ കൂട്ടുകാര്‍ കല്യാണച്ചെക്കന് കൊടുക്കുന്നത് രണ്ട് ഒട്ടകം, 10 ആട്, 10 ചാക്ക് അരി എന്നിങ്ങനെയാണ്. ഇതിനാല്‍ വരന്റെ സാമ്പത്തിക ഭാരത്തിനല്‍പം കുറവുണ്ടാകും.
എന്നാല്‍, മൂന്നു ദിവസത്തെ കല്യാണവും പ്രദേശവാസികള്‍ക്ക് ഒന്നടങ്കം ഭക്ഷണം വിളമ്പിയിരുന്നതും പഴങ്കഥയാവുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സമൂഹ വിവാഹത്തെ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇന്ന് കൂടുതലും സമൂഹ വിവാഹങ്ങളാണ് നടക്കുന്നത്. ഒട്ടകത്തെ ഒന്നിച്ച് 'മിശ്‌വായ്' ചെയ്തതും മറ്റും ഇന്ന് വിരളമായേ കാണൂ. സമൂഹ വിവാഹങ്ങള്‍ ഓഡിറ്റോറിയത്തിലായതിനാല്‍ പലരും ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുകയാണ്.

No comments:

Visitors