Thursday, September 27, 2007

വാഗ്ദാനങ്ങളുമായി സ്വകാര്യ ബേങ്കുകള്‍; സംശയം തീരാതെ ഇടപാടുകാര്‍

അല്‍ ഐന്‍: ബേങ്കിങ്ങ് മേഖലയിലെ കടുത്ത മത്സരങ്ങളെ നേരിടാന്‍ കേരളത്തില്‍ നിന്ന് ഫോര്‍ത്ത് ജനറേഷന്‍ ബേങ്കുകള്‍ എന്ന പേരിലറിയപ്പെടുന്ന പുതിയ സ്വകാര്യ ബേങ്കുകളും ഇടപാടുകാരെ തേടി ഗള്‍ഫില്‍ പ്രതിനിധികളെ വ്യാപകമായി നിയമിച്ചു തുടങ്ങി. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇടപാടുകാരെ ആകര്‍ഷിക്കാന്‍ വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
വേണ്ടത്ര പരിശീലനം ലഭിക്കാത്തവരെയാണ് അക്കൌണ്ടിനെയും സ്കീമിനെയും കുറിച്ച് വിശദീകരിക്കാന്‍ ഇത്തരം ബേങ്കുകള്‍ അയച്ചിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഇവര്‍ക്ക് ഉപഭോക്താക്കളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നു. നേരത്തെ പൊതു-സ്വകാര്യ മേഖല ബേങ്കുകള്‍ അവരുടെ ബ്രാഞ്ച് മാനേജര്‍മാരെ തന്നെയാണ് പ്രചാരണത്തിനായി ഗള്‍ഫ് നാടുകളിലേക്ക് അയച്ചിരുന്നത്. ഇത് ഇടപാടുകാര്‍ക്ക് സംശയങ്ങള്‍ എളുപ്പം തീര്‍ക്കുന്നതിനു സഹായകമായിരുന്നു.
എക്കൌണ്ടിന്‍റെ സവിശേഷതകളെക്കുറിച്ചും മറ്‍റു സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായി പ്രാഥമികമായി നല്‍കുന്ന ലഘുലേഖകളില്‍ അപര്യാപ്തമായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പ്രത്യേക ഓഫറുകള്‍ അടങ്ങിയ സ്കീമില്‍ ചേര്‍ന്നതിന് ശേഷമാണ് അതിന് ഈടാക്കുന്ന ചാര്‍ജിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
സീറോ ബാലന്‍സ് അക്കൌണ്ട്, എന്‍ ആറ്‍ ഇ അക്കൌണ്ട്, എന്‍ ആറ്‍ ഓ അക്കൌണ്ട് തുടങ്ങിയ വിവിധ സേവനങ്ങളുടെ ഭാഗമായി കൊടുത്തിരിക്കുന്ന സ്പെഷ്യല്‍ ഓഫറുകള്‍ ഇടപാടുകാര്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് ഇടപാടുകാര്‍ പറയുന്നു. ചാര്‍ജില്ലാതെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മാസത്തില്‍ ഒരു തവണ മാത്രമേ സാധിക്കുകയുള്ളൂ. പിന്നീട് ഓരോ തവണ പിന്‍വലിക്കുംപോഴും 50രൂപ ഈടാക്കും. എ ടി എമ്മില്‍ നിന്നും മാസത്തില്‍ ഒരുതവണ മാത്രമേ സൌജന്യമായി പണം പിന്‍വലിക്കാന്‍ പറ്‍റൂ. പിന്നീടുള്ള ഓരോ പിന്‍വലിക്കലിനും 15 രൂപയാണ് ഈടാക്കുന്നത്. മാത്രമല്ല, ചെക്ക് ബുക്ക് തീര്‍ന്നാല്‍ പിന്നീട് അനുവദിക്കുന്ന ചെക്കിന്‍റെ ഓരോ ലീഫിനും അഞ്ചുരൂപ വീതം ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങള്‍ പൊതുമേഖലാ ബേങ്കുകളും മറ്‍റു സ്വകാര്യ ബേങ്കുകളും ഇടപാടുകാര്‍ക്ക് സൌജന്യമായാണ് നല്‍കി വരുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.

No comments:

Visitors